മത്തായി ൫:൧൪-൧൬ |
[൧൪] നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന്‍ പാടില്ല.[൧൫] വിളക്കു കത്തിച്ചു പറയിന്‍കീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നത്; അപ്പോള്‍ അതു വീട്ടിലുള്ള എല്ലാവര്ക്കും പ്രകാശിക്കുന്നു.[൧൬] അങ്ങനെതന്നെ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. |
|
മത്തായി ൭:൧-൫ |
[൧] നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത്.[൨] നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.[൩] എന്നാല്‍ സ്വന്തകണ്ണിലെ കോല് ഓര്‍ക്കാതെ സഹോദരന്റെ കണ്ണിലെ കരട് നോക്കുന്നത് എന്ത്?[൪] അല്ല, സ്വന്തകണ്ണില്‍ കോല് ഇരിക്കെ നീ സഹോദരനോട്: നില്ല്, നിന്റെ കണ്ണില്‍നിന്നു കരട് എടുത്തുകളയട്ടെ, എന്നു പറയുന്നത് എങ്ങനെ?[൫] കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണില്‍നിന്നു കോല് എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണില്‍നിന്നു കരട് എടുത്തുകളവാന്‍ വെടിപ്പായി കാണും. |
|
മത്തായി ൯:൧൬-൧൭ |
[൧൬] കോടിത്തുണിക്കണ്ടം ആരും പഴയവസ്ത്രത്തില്‍ ചേര്ത്തുതുന്നുമാറില്ല; തുന്നിച്ചേര്‍ത്താല്‍ അതുകൊണ്ട് വസ്ത്രം കീറും; ചീന്തല് ഏറ്റവും വല്ലാതെയായിത്തീരും.[൧൭] പുതുവീഞ്ഞ് പഴയതുരുത്തിയില്‍ പകരുമാറുമില്ല; പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയതുരുത്തിയിലേ പകര്‍ന്നു വയ്ക്കയുള്ളൂ; അങ്ങനെ രണ്ടും ഭദ്രമായിരിക്കും. |
|
മത്തായി ൧൨:൨൪-൩൦ |
[൨൪] അതു കേട്ടിട്ടു പരീശന്മാര്: ഇവന് ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.[൨൫] അവന് അവരുടെ നിരൂപണം അറിഞ്ഞ് അവരോടു പറഞ്ഞത്: ഒരു രാജ്യം തന്നില്‍ത്തന്നെ ഛിദ്രിച്ചു എങ്കില്‍ ശൂന്യമാകും;[൨൬] ഒരു പട്ടണമോ ഗൃഹമോ തന്നില്‍ത്തന്നെ ഛിദ്രിച്ചു എങ്കില്‍ നിലനില്ക്കയില്ല. സാത്താന് സാത്താനെ പുറത്താക്കുന്നുവെങ്കില്‍ അവന് തന്നില്‍ത്തന്നെ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?[൨൭] ഞാന്‍ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍, നിങ്ങളുടെ മക്കള്‍ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ട് അവര്‍ നിങ്ങള്‍ക്കു ന്യായാധിപന്മാര് ആകും.[൨൮] ദൈവാത്മാവിനാല്‍ ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.[൨൯] ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടില്‍ കടന്ന് അവന്റെ കോപ്പു കവര്ന്നുകളവാന് എങ്ങനെ കഴിയും? പിടിച്ചു കെട്ടിയാല്‍ പിന്നെ അവന്റെ വീടു കവര്‍ച്ച ചെയ്യാം.[൩൦] എനിക്ക് അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു. |
|
മത്തായി ൧൩:൧-൨൩ |
[൧] അന്ന് യേശു വീട്ടില്‍നിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.[൨] വളരെ പുരുഷാരം അവന്റെ അടുക്കല്‍ വന്നുകൂടുകകൊണ്ട് അവന് പടകില്‍ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയില്‍ ഇരുന്നു.[൩] അവന് അവരോടുപലതും ഉപമകളായി പ്രസ്താവിച്ചതെന്തെന്നാല്‍: വിതയ്ക്കുന്നവന് വിതപ്പാന്‍ പുറപ്പെട്ടു.[൪] വിതയ്ക്കുമ്പോള് ചിലതു വഴിയരികെ വീണു; പറവകള്‍ വന്ന് അതു തിന്നുകളഞ്ഞു.[൫] ചിലതുപാറസ്ഥലത്ത് ഏറെ മണ്ണില്ലാത്ത ഇടത്ത് വീണു; മണ്ണിനു താഴ്ചയില്ലായ്കയാല്‍ ക്ഷണത്തില്‍ മുളച്ചുവന്നു.[൬] സൂര്യന് ഉദിച്ചാറെ ചൂടു തട്ടി, വേര് ഇല്ലായ്കയാല്‍ അത് ഉണങ്ങിപ്പോയി.[൭] മറ്റുചിലതു മുള്ളിനിടയില്‍ വീണു; മുള്ളു മുളച്ചു വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു.[൮] മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.[൯] ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.[൧൦] പിന്നെ ശിഷ്യന്മാര് അടുക്കല്‍ വന്ന്: അവരോട് ഉപമകളായി സംസാരിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു.[൧൧] അവന് അവരോട് ഉത്തരം പറഞ്ഞത്: സ്വര്‍ഗരാജ്യത്തിന്റെ മര്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; അവര്‍ക്കോ ലഭിച്ചിട്ടില്ല.[൧൨] ഉള്ളവനു കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതുംകൂടെ എടുത്തുകളയും.[൧൩] അതുകൊണ്ട് അവര്‍ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേള്‍ക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാല് ഞാന്‍ ഉപമകളായി അവരോടു സംസാരിക്കുന്നു.[൧൪] “നിങ്ങള്‍ ചെവിയാല്‍ കേള്‍ക്കും ഗ്രഹിക്കയില്ലതാനും; കണ്ണാല്‍ കാണും ദര്‍ശിക്കയില്ലതാനും. ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവര്‍ ചെവികൊണ്ടു മന്ദമായി കേള്‍ക്കുന്നു; കണ്ണ് അടച്ചിരിക്കുന്നു; അവര്‍ കണ്ണ് കാണാതെയും ചെവി കേള്‍ക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാന്‍ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനു തന്നെ”[൧൫] എന്നു യെശയ്യാവ് പറഞ്ഞ പ്രവാചകത്തിന് അവരില്‍ നിവൃത്തിവരുന്നു.[൧൬] എന്നാല്‍ നിങ്ങളുടെ കണ്ണ് കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേള്‍ക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.[൧൭] ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നതു കാണ്മാന് ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നതു കേള്പ്പാന് ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.[൧൮] എന്നാല്‍ വിതയ്ക്കുന്നവന്റെ ഉപമ കേട്ടുകൊള്‍വിന്‍.[൧൯] ഒരുത്തന് രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാല്‍ ദുഷ്ടന് വന്ന് അവന്റെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ടത് എടുത്തുകളയുന്നു; ഇതത്രേ വഴിയരികെ വിതയ്ക്കപ്പെട്ടത്.[൨൦] പാറസ്ഥലത്തു വിതയ്ക്കപ്പെട്ടതോ, ഒരുത്തന് വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നത് ആകുന്നു എങ്കിലും വേരില്ലാതിരിക്കയാല്‍ അവന് ക്ഷണികനത്രേ.[൨൧] വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാല്‍ അവന് ക്ഷണത്തില്‍ ഇടറിപ്പോകുന്നു.[൨൨] മുള്ളിനിടയില്‍ വിതയ്ക്കപ്പെട്ടതോ, ഒരുത്തന് വചനം കേള്‍ക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായിത്തീരുന്നതാകുന്നു.[൨൩] നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുത്തന് വചനം കേട്ടു ഗ്രഹിക്കുന്നത് ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു. |
|
മത്തായി ൧൩:൨൪-൩൦ |
[൨൪] അവന് മറ്റൊരു ഉപമ അവര്‍ക്കു പറഞ്ഞു കൊടുത്തു: സ്വര്‍ഗരാജ്യം ഒരു മനുഷ്യന് തന്റെ നിലത്തു നല്ല വിത്തു വിതച്ചതിനോടു സദൃശമാകുന്നു.[൨൫] മനുഷ്യര്‍ ഉറങ്ങുമ്പോള്‍ അവന്റെ ശത്രു വന്ന്, കോതമ്പിന്റെ ഇടയില്‍ കള വിതച്ചു പൊയ്ക്കളഞ്ഞു.[൨൬] ഞാറു വളര്‍ന്നു കതിരായപ്പോള്‍ കളയും കാണായ്വന്നു.[൨൭] അപ്പോള്‍ വീട്ടുടയവന്റെ ദാസന്മാര് അവന്റെ അടുക്കല്‍ ചെന്ന്: യജമാനനേ, വയലില്‍ നല്ല വിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.[൨൮] ഇതു ശത്രു ചെയ്തതാകുന്നു എന്ന് അവന് അവരോടു പറഞ്ഞു. ഞങ്ങള്‍ പോയി അതു പറിച്ചുകൂട്ടുവാന്‍ സമ്മതമുണ്ടോ എന്നു ദാസന്മാര് അവനോടു ചോദിച്ചു.[൨൯] അതിന് അവന്: ഇല്ല, പക്ഷേ കള പറിക്കുമ്പോള്‍ കോതമ്പുംകൂടെ പിഴുതുപോകും.[൩൦] രണ്ടും കൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തുകാലത്തു ഞാന്‍ കൊയ്യുന്നവരോടു മുമ്പേ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളായി കെട്ടുവാനും കോതമ്പ് എന്റെ കളപ്പുരയില്‍ കൂട്ടി വയ്പാനും കല്പിക്കും എന്നു പറഞ്ഞു. |
|
മത്തായി ൧൩:൩൧-൩൨ |
[൩൧] മറ്റൊരു ഉപമ അവന് അവര്‍ക്കു പറഞ്ഞു കൊടുത്തു: സ്വര്‍ഗരാജ്യം കടുകുമണിയോടു സദൃശം; അത് ഒരു മനുഷ്യന് എടുത്തു തന്റെ വയലില്‍ ഇട്ടു.[൩൨] അത് എല്ലാ വിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്ന് അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായിത്തീരുന്നു. |
|
മത്തായി ൧൩:൩൩-൩൪ |
[൩൩] അവന് മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വര്‍ഗരാജ്യം പുളിച്ച മാവിനോട് സദൃശം; അത് ഒരു സ്ത്രീ എടുത്തു മൂന്നു പറ മാവില്‍ എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു.[൩൪] ഇതൊക്കെയും യേശു പുരുഷാരത്തോട് ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞില്ല. |
|
മത്തായി ൧൩:൪൪ |
സ്വര്‍ഗരാജ്യം വയലില്‍ ഒളിച്ചുവച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യന് കണ്ടു മറച്ചിട്ടു, തന്റെ സന്തോഷത്താല്‍ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയല്‍ വാങ്ങി. |
|
മത്തായി ൧൩:൪൫-൪൬ |
[൪൫] പിന്നെയും സ്വര്‍ഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.[൪൬] അവന് വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് അതു വാങ്ങി. |
|
മത്തായി ൧൩:൪൭-൫൦ |
[൪൭] പിന്നെയും സ്വര്‍ഗരാജ്യം കടലില്‍ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായൊരു വലയോടു സദൃശം.[൪൮] നിറഞ്ഞപ്പോള്‍ അവര്‍ അതു വലിച്ചു കരയ്ക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളില്‍ കൂട്ടിവച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു.[൪൯] അങ്ങനെ തന്നെ ലോകാവസാനത്തില്‍ സംഭവിക്കും; ദൂതന്മാര് പുറപ്പെട്ടു നീതിമാന്മാരുടെ ഇടയില്‍നിന്നു ദുഷ്ടന്മാരെ വേര്‍തിരിച്ച് തീച്ചൂളയില്‍ ഇട്ടുകളയും;[൫൦] അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. |
|
മത്തായി ൧൫:൧൦-൨൦ |
[൧൦] പിന്നെ അവന് പുരുഷാരത്തെ അരികെ വിളിച്ച് അവരോടു പറഞ്ഞത്: കേട്ടു ഗ്രഹിച്ചുകൊള്വിന്.[൧൧] മനുഷ്യന് അശുദ്ധി വരുത്തുന്നതു വായിക്കകത്തു ചെല്ലുന്നത് അല്ല, വായില്‍നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.[൧൨] അപ്പോള്‍ ശിഷ്യന്മാര് അടുക്കെ വന്നു: പരീശന്മാര് ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ എന്നു ചോദിച്ചു.[൧൩] അതിന് അവന്: സ്വര്‍ഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.[൧൪] അവരെ വിടുവിന്‍; അവര്‍ കുരുടന്മാരായ വഴികാട്ടികള്‍ അത്രേ; കുരുടന് കുരുടനെ വഴി നടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും എന്ന് ഉത്തരം പറഞ്ഞു.[൧൫] പത്രൊസ് അവനോട്: ആ ഉപമ ഞങ്ങള്‍ക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.[൧൬] അതിന് അവന് പറഞ്ഞത്: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?[൧൭] വായിക്കകത്തു കടക്കുന്നത്എല്ലാം വയറ്റില്‍ ചെന്നിട്ടു മറപ്പുരയില്‍ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?[൧൮] വായില്നിന്നുപുറപ്പെടുന്നതോ ഹൃദയത്തില്‍നിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.[൧൯] എങ്ങനെയെന്നാല്‍ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില്‍നിന്നു പുറപ്പെട്ടുവരുന്നു.[൨൦] മനുഷ്യനെ അശുദ്ധമാക്കുന്നത് ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല. |
|
മത്തായി ൧൮:൧൦-൧൪ |
[൧൦] ഈ ചെറിയവരില്‍ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്വിന്.[൧൧] സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര് സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.[൧൨] നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യന് നൂറ് ആട് ഉണ്ട് എന്നിരിക്കട്ടെ; അവയില്‍ ഒന്ന് തെറ്റി ഉഴന്നുപോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളില്‍ ചെന്നു തിരയുന്നില്ലയോ?[൧൩] അതിനെ കണ്ടെത്തിയാല്‍ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.[൧൪] അങ്ങനെ തന്നെ ഈ ചെറിയവരില്‍ ഒരുത്തന് നശിച്ചുപോകുന്നതു സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല. |
|
മത്തായി ൧൮:൨൩-൩൫ |
[൨൩] സ്വര്‍ഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീര്‍പ്പാന്‍ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.[൨൪] അവന് കണക്കു നോക്കിത്തുടങ്ങിയപ്പോള്‍ പതിനായിരം താലന്ത് കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു.[൨൫] അവനു വീട്ടുവാന് വകയില്ലായ്കയാല്‍ അവന്റെ യജമാനന് അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റു കടം തീര്‍പ്പാന്‍ കല്പിച്ചു.[൨൬] അതുകൊണ്ട് ആ ദാസന് വീണ് അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ സകലവും തന്നു തീര്‍ക്കാം എന്നു പറഞ്ഞു.[൨൭] അപ്പോള്‍ ആ ദാസന്റെ യജമാനന് മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു.[൨൮] ആ ദാസന് പോകുമ്പോള്‍ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടയ്ക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീര്‍ക്കുക എന്നു പറഞ്ഞു.[൨൯] അവന്റെ കൂട്ടുദാസന്‍: എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ തന്നു തീര്‍ക്കാം എന്ന് അവനോട് അപേക്ഷിച്ചു.[൩൦] എന്നാല്‍ അവന് മനസ്സില്ലാതെ ഉടനെ ചെന്നു കടംവീട്ടുവോളം അവനെ തടവില്‍ ആക്കിച്ചു.[൩൧] ഈ സംഭവിച്ചത് അവന്റെ കൂട്ടുദാസന്മാര്‍ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചത് ഒക്കെയും യജമാനനെ ബോധിപ്പിച്ചു.[൩൨] യജമാനന് അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോട് അപേക്ഷിക്കയാല്‍ ഞാന്‍ ആ കടംഒക്കെയും ഇളച്ചുതന്നുവല്ലോ.[൩൩] എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു.[൩൪] അങ്ങനെ യജമാനന് കോപിച്ച്, അവന് കടമൊക്കെയും തീര്‍ക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കൈയില്‍ ഏല്പിച്ചു.[൩൫] നിങ്ങള്‍ ഓരോരുത്തന് സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കാഞ്ഞാല് സ്വര്‍ഗസ്ഥനായ എന്റെ പിതാവ് അങ്ങനെതന്നെ നിങ്ങളോടും ചെയ്യും. |
|
മത്തായി ൨൦:൧-൧൬ |
[൧] സ്വര്‍ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിച്ചാക്കേണ്ടതിനു പുലര്‍ച്ചയ്ക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.[൨] വേലക്കാരോട് അവന് ദിവസത്തേക്ക് ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ട്, അവരെ മുന്തിരിത്തോട്ടത്തില്‍ അയച്ചു.[൩] മൂന്നാം മണി നേരത്തും പുറപ്പെട്ടു, മറ്റു ചിലര്‍ ചന്തയില്‍ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:[൪] നിങ്ങളും മുന്തിരിത്തോട്ടത്തില്‍ പോകുവിന്‍; ന്യായമായതു തരാം എന്ന് അവരോടു പറഞ്ഞു; അവര്‍ പോയി.[൫] അവന് ആറാം മണി നേരത്തും ഒമ്പതാം മണിനേരത്തും ചെന്ന് അങ്ങനെ തന്നെ ചെയ്തു.[൬] പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലര്‍ നില്ക്കുന്നതു കണ്ടിട്ടു: നിങ്ങള്‍ ഇവിടെ പകല്‍ മുഴുവന്‍ മിനക്കെട്ടു നില്‍ക്കുന്നത് എന്ത് എന്നു ചോദിച്ചു.[൭] ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്ന് അവര്‍ പറഞ്ഞപ്പോള്‍: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍ എന്ന് അവരോടു പറഞ്ഞു.[൮] സന്ധ്യയായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടയവന് തന്റെ വിചാരകനോട്: വേലക്കാരെ വിളിച്ചു, പിമ്പന്മാര്‍തുടങ്ങി മുമ്പന്മാര്‍വരെ അവര്‍ക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.[൯] അങ്ങനെ പതിനൊന്നാം മണി നേരത്തു വന്നവര്‍ ചെന്ന് ഓരോ വെള്ളിക്കാശുവാങ്ങി.[൧൦] മുമ്പന്മാര് വന്നപ്പോള്‍ തങ്ങള്‍ക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവര്‍ക്കും ഓരോ വെള്ളിക്കാശു കിട്ടി.[൧൧] അതു വാങ്ങീട്ട് അവര്‍ വീട്ടുടയവന്റെ നേരേ പിറുപിറുത്തു:[൧൨] ഈ പിമ്പന്മാര് ഒരുമണി നേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.[൧൩] അവരില്‍ ഒരുത്തനോട് അവന് ഉത്തരം പറഞ്ഞത്: സ്നേഹിതാ, ഞാന്‍ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോട് ഒരു പണം പറഞ്ഞൊത്തില്ലയോ?[൧൪] നിന്റേതു വാങ്ങി പൊയ്ക്കൊള്‍ക; നിനക്കു തന്നതുപോലെ ഈ പിമ്പനും കൊടുപ്പാന്‍ എനിക്കു മനസ്സ്.[൧൫] എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്വാന് എനിക്കു ന്യായമില്ലയോ? ഞാന്‍ നല്ലവന്‍ ആകകൊണ്ടു നിന്റെ കണ്ണ് കടിക്കുന്നുവോ?[൧൬] ഇങ്ങനെ പിമ്പന്മാര് മുമ്പന്മാരും മുമ്പന്മാര് പിമ്പന്മാരും ആകും. |
|
മത്തായി ൨൧:൨൮-൩൨ |
[൨൮] എങ്കിലും നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാര് ഉണ്ടായിരുന്നു; അവന് ഒന്നാമത്തവന്റെ അടുക്കല്‍ ചെന്നു: മകനേ ഇന്ന് എന്റെ മുന്തിരിത്തോട്ടത്തില്‍ പോയി വേല ചെയ്ക എന്നു പറഞ്ഞു.[൨൯] എനിക്കു മനസ്സില്ല എന്ന് അവന് ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതില്‍ അനുതപിച്ച് അവന് പോയി.[൩൦] രണ്ടാമത്തവന്റെ അടുക്കല്‍ അവന് ചെന്ന് അങ്ങനെതന്നെ പറഞ്ഞപ്പോള്‍: ഞാന്‍ പോകാം അപ്പാ എന്ന് അവന് ഉത്തരം പറഞ്ഞു; പോയില്ലതാനും.[൩൧] ഈ രണ്ടു പേരില്‍ ആര് ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തത്? ഒന്നാമത്തവന് എന്ന് അവര്‍ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്കു മുമ്പായി ദൈവരാജ്യത്തില്‍ കടക്കുന്നു എന്നു സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു.[൩൨] യോഹന്നാന് നീതിമാര്‍ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നു: നിങ്ങള്‍ അവനെ വിശ്വസിച്ചില്ല; എന്നാല്‍ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങള്‍ അവനെ വിശ്വസിപ്പാന്‍ തക്കവണ്ണം പിന്നത്തേതില്‍ അനുതപിച്ചില്ല. |
|
മത്തായി ൨൧:൩൩-൪൫ |
[൩൩] മറ്റൊരു ഉപമ കേള്‍പ്പിന്‍. ഗൃഹസ്ഥനായോരു മനുഷ്യന് ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിനു വേലി കെട്ടി, അതില്‍ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ടു പരദേശത്തു പോയി.[൩൪] ഫലകാലം സമീപിച്ചപ്പോള്‍ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന് അവന് ദാസന്മാരെ കുടിയാന്മാരുടെ അടുക്കല്‍ അയച്ചു.[൩൫] കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ച്, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.[൩൬] അവന് പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവര്‍ അങ്ങനെ തന്നെ ചെയ്തു.[൩൭] ഒടുവില്‍ അവന്: എന്റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കല്‍ അയച്ചു.[൩൮] മകനെ കണ്ടിട്ടു കുടിയാന്മാര്: ഇവന് അവകാശി; വരുവിന്‍, നാം അവനെ കൊന്ന് അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മില്‍ പറഞ്ഞു,[൩൯] അവനെ പിടിച്ചു തോട്ടത്തില്‍നിന്നു പുറത്താക്കി കൊന്നുകളഞ്ഞു.[൪൦] ആകയാല്‍ മുന്തിരിത്തോട്ടത്തിന്റെ ഉടയവന് വരുമ്പോള്‍ ആ കുടിയാന്മാരോട് എന്തു ചെയ്യും?[൪൧] അവന് ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറേ കുടിയാന്മാര്ക്കു തോട്ടം ഏല്പിക്കും എന്ന് അവര്‍ അവനോടു പറഞ്ഞു.[൪൨] യേശു അവരോട്: “വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു; ഇതു കര്‍ത്താവിനാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില് ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങള്‍ തിരുവെഴുത്തുകളില്‍ ഒരിക്കലും വായിച്ചിട്ടില്ലയോ?[൪൩] അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കല്‍നിന്ന് എടുത്ത് അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.[൪൪] ഈ കല്ലിന്മേല് വീഴുന്നവന് തകര്‍ന്നുപോകും; അത് ആരുടെമേല്‍ എങ്കിലും വീണാല്‍ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.[൪൫] അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ട്, തങ്ങളെക്കൊണ്ടു പറയുന്നു എന്ന് അറിഞ്ഞ്, |
|
മത്തായി ൨൨:൧-൧൪ |
[൧] യേശു പിന്നെയും അവരോട് ഉപമകളായി പ്രസ്താവിച്ചതെന്തെന്നാല്‍:[൨] സ്വര്‍ഗരാജ്യം തന്റെ പുത്രനുവേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.[൩] അവന് കല്യാണത്തിനു ക്ഷണിച്ചവരെ വിളിക്കേണ്ടതിനു ദാസന്മാരെ പറഞ്ഞയച്ചു; അവര്‍ക്കോ വരുവാന്‍ മനസ്സായില്ല.[൪] പിന്നെയും അവന് മറ്റുദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീര്‍ന്നു, എന്റെ കാളകളെയും തടിച്ച മൃഗങ്ങളെയും അറുത്ത്, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിനു വരുവിന്‍ എന്നു ക്ഷണിച്ചവരോടു പറയിച്ചു.[൫] അവര്‍ അതു കൂട്ടാക്കാതെ ഒരുത്തന് തന്റെ നിലത്തിലേക്കും മറ്റൊരുത്തന് തന്റെ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു.[൬] ശേഷമുള്ളവര്‍ അവന്റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു.[൭] രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കൊലപാതകന്മാരെ മുടിച്ച് അവരുടെ പട്ടണം ചുട്ടുകളഞ്ഞു.[൮] പിന്നെ അവന് ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.[൯] ആകയാല്‍ വഴിത്തലയ്ക്കല് ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിനു വിളിപ്പിന്‍ എന്നു പറഞ്ഞു.[൧൦] ആ ദാസന്മാര് പെരുവഴികളില്‍ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടു വന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.[൧൧] വിരുന്നുകാരെ നോക്കുവാന്‍ രാജാവ് അകത്തു വന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു:[൧൨] സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാല്‍ അവനു വാക്കു മുട്ടിപ്പോയി.[൧൩] രാജാവ് ശുശ്രൂഷക്കാരോട്: ഇവനെ കൈയും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ തള്ളിക്കളവിന്‍; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.[൧൪] വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം. |
|
മത്തായി ൨൪:൩൨-൩൫ |
[൩൨] അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്; അതിന്റെ കൊമ്പ് ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.[൩൩] അങ്ങനെ നിങ്ങള്‍ ഇതൊക്കെയും കാണുമ്പോള്‍ അവന് അടുക്കെ വാതില്ക്കല്തന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്വിന്.[൩൪] ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.[൩൫] ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. |
|
മത്തായി ൨൪:൪൫-൫൧ |
[൪൫] എന്നാല്‍ യജമാനന് തന്റെ വീട്ടുകാര്‍ക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന് അവരുടെമേല്‍ ആക്കിവച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസന് ആര്?[൪൬] യജമാനന് വരുമ്പോള്‍ അങ്ങനെ ചെയ്തു കാണുന്ന ദാസന് ഭാഗ്യവാന്.[൪൭] അവന് അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനന് ആക്കിവയ്ക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.[൪൮] എന്നാല്‍ അവന് ദുഷ്ടദാസനായി: യജമാനന് വരുവാന്‍ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,[൪൯] കൂട്ടുദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാല്‍[൫൦] ആ ദാസന് നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും[൫൧] യജമാനന് വന്ന് അവനെ ദണ്ഡിപ്പിച്ച് അവനു കപടഭക്തിക്കാരോടുകൂടെ പങ്കു കല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. |
|
മത്തായി ൨൫:൧-൧൩ |
[൧] സ്വര്‍ഗരാജ്യം മണവാളനെ എതിരേല്പാന് വിളക്ക് എടുത്തുംകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.[൨] അവരില്‍ അഞ്ചു പേര് ബുദ്ധിയില്ലാത്തവരും അഞ്ചുപേര്‍ ബുദ്ധിയുള്ളവരും ആയിരുന്നു.[൩] ബുദ്ധിയില്ലാത്തവര്‍ വിളക്ക് എടുത്തപ്പോള്‍ എണ്ണ എടുത്തില്ല.[൪] ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തില്‍ എണ്ണയും എടുത്തു.[൫] പിന്നെ മണവാളന് താമസിക്കുമ്പോള്‍ എല്ലാവരും മയക്കംപിടിച്ച് ഉറങ്ങി.[൬] അര്‍ധരാത്രിക്കോ മണവാളന് വരുന്നു; അവനെ എതിരേല്പാന് പുറപ്പെടുവിന്‍ എന്ന് ആര്‍പ്പുവിളി ഉണ്ടായി.[൭] അപ്പോള്‍ കന്യകമാര്‍ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു.[൮] എന്നാല്‍ ബുദ്ധിയില്ലാത്തവര്‍ ബുദ്ധിയുള്ളവരോട്: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതുകൊണ്ടു നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുവിന്‍ എന്നു പറഞ്ഞു.[൯] ബുദ്ധിയുള്ളവര്‍: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വില്ക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങിക്കൊള്‍വിന്‍ എന്ന് ഉത്തരം പറഞ്ഞു.[൧൦] അവര്‍ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന് വന്നു; ഒരുങ്ങിയിരുന്നവര്‍ അവനോടുകൂടെ കല്യാണസദ്യക്കു ചെന്നു; വാതില്‍ അടയ്ക്കയും ചെയ്തു.[൧൧] അതിന്റെ ശേഷം മറ്റേ കന്യകമാരും വന്നു: കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ക്കു തുറക്കേണമേ എന്നു പറഞ്ഞു.[൧൨] അതിന് അവന്: ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.[൧൩] ആകയാല്‍ നാളും നാഴികയും നിങ്ങള്‍ അറിയായ്കകൊണ്ട് ഉണര്‍ന്നിരിപ്പിന്‍. |
|
മത്തായി ൨൫:൧൪-൩൦ |
[൧൪] ഒരു മനുഷ്യന് പരദേശത്തു പോകുമ്പോള്‍ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്ത് അവരെ ഏല്പിച്ചു.[൧൫] ഒരുവന് അഞ്ചു താലന്ത്, ഒരുവനു രണ്ട്, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്ര പുറപ്പെട്ടു.[൧൬] അഞ്ചു താലന്തു ലഭിച്ചവന് ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറേ അഞ്ചു താലന്തു സമ്പാദിച്ചു.[൧൭] അങ്ങനെതന്നെ രണ്ടു താലന്തു ലഭിച്ചവന് വേറേ രണ്ടു നേടി.[൧൮] ഒന്നു ലഭിച്ചവനോ പോയി നിലത്ത് ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറച്ചുവച്ചു.[൧൯] വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനന് വന്ന് അവരുമായി കണക്കു തീര്‍ത്തു.[൨൦] അഞ്ചു താലന്തു ലഭിച്ചവന് അടുക്കെ വന്നു, വേറേ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാന്‍ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.[൨൧] അതിന് യജമാനന്: നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില് വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു.[൨൨] രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാന്‍ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.[൨൩] അതിനു യജമാനന് നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില് വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു.[൨൪] ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുകയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു[൨൫] ഞാന്‍ അറിഞ്ഞു ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറച്ചുവച്ചു; നിന്റേത് ഇതാ, എടുത്തുകൊള്‍ക എന്നു പറഞ്ഞു.[൨൬] അതിനു യജമാനന് ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാന്‍ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുകയും ചെയ്യുന്നവന് എന്നു നീ അറിഞ്ഞുവല്ലോ.[൨൭] നീ എന്റെ ദ്രവ്യം പൊന്‍വാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാല്‍ ഞാന്‍ വന്ന് എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.[൨൮] ആ താലന്ത് അവന്റെ പക്കല്‍നിന്ന് എടുത്തു പത്തു താലന്ത് ഉള്ളവനു കൊടുപ്പിന്.[൨൯] അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവനു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.[൩൦] എന്നാല്‍ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിന്‍; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. |
|
Malayalam Bible Malov 2016 |
Malayalam O.V. Bible - സത്യവേദപുസ്തകം O.V |